ദില്ലി: കടലാസിൽ പൊതിഞ്ഞ നിലയിൽ ചോരക്കുഞ്ഞിനെ വിമാനത്തിനുള്ളിലെ ടോയ്‌ലെറ്റിൽ കണ്ടെത്തി (New Born Baby Abandonment). ജീവനുണ്ടായിരുന്ന കുഞ്ഞിന് ഉടൻ വൈദ്യസഹായം നൽകിയതിനാൽ കുട്ടി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ടോയ്‌ലെറ്റിൽ സൂക്ഷിക്കുന്ന ചവറ്റുകുട്ടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. എയർ മൗറീഷ്യസ് വിമാനത്തിൽ പതിവ് കസ്റ്റംസ് പരിശോധനയ്‌ക്ക് എയർപോർട്ട് അധികൃതർ എത്തിയപ്പോഴായിരുന്നു വിമാനത്തിലെ ടോയ്‌ലറ്റിനുള്ളിൽ കുട്ടിയെ കണ്ടത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോരയിൽ കുതിർന്ന ആൺകുഞ്ഞിനെ കടലാസിൽ പൊതിഞ്ഞ് ടോയ്‌ലറ്റിലെ ചവറ്റുകുട്ടയിൽ നിക്ഷേപിച്ച നിലയിലാണ് എയർപോർട്ട് ജീവനക്കാർക്ക് ലഭിച്ചത്. മഡഗാസ്‌കർ സ്വദേശിയും 20കാരിയുമായ സ്ത്രീ ഇതോടെ സംശയത്തിന്റെ നിഴലിലായി. ചോദ്യം ചെയ്തപ്പോൾ ആദ്യം മാതൃത്വം നിഷേധിച്ചു. എന്നാൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാകേണ്ടി വന്നപ്പോൾ താനാണിത് ചെയ്തതെന്ന് അവർ സമ്മതിക്കുകയായിരുന്നു. മഡഗാസ്‌കറിൽ നിന്നും മൗറീഷ്യസിലേയ്ക്കാണ് യുവതി യാത്ര ചെയ്തത്.