ശ്രീനഗർ: പുൽവാമയിൽ നാൽപ്പത് സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമിക്കാൻ രാസവസ്തുക്കൾ എത്തിച്ചു നല്കിയ രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. വയിസ്-ഉൾ-ഇസ്ലാം(19), മുഹമ്മദ് അബ്ബാസ് റാത്തെർ(32) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ആമസോൺ ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചാണ് ഉൾ-ഇസ്ലാം ബോംബ് നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ വാങ്ങിയത്. പാക്കിസ്ഥാനിലെ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ നിർദേശപ്രകാരമായിരുന്നു അത്. ഓൺലൈനിൽ വാങ്ങിയ വസ്തുക്കൾ ഇസ്ലാം നേരിട്ടാണു ഭീകരർക്കു കൈമാറിയത്.
ജയ്ഷ് ഭീകരസംഘടനയുടെ സഹായിയായി പ്രവർത്തിച്ചിരുന്നയാളാണ് റാത്തെർ. ബോംബ് നിർമാണ വിദഗ്ധനായ ജയ്ഷ് ഭീകരൻ മുഹമ്മദ് ഉമറിന് താവളമൊരുക്കിയാളാണ് ഇയാൾ.