ചെന്നൈ: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസിനെയാണ് ചെന്നെയിൽ വച്ച് പോലീസ് പിടികൂടിയത്. ചെന്നൈയിൽ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുകയാണ്പ്രതി. ഈ സ്ഥാപനം വഴിയാണ് കേരളത്തിലേക്ക് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എത്തിയത്. കേസിലെ മൂന്നാം പ്രതി സാജു ശശിധരന് ഇയാളാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയത്
കായംകുളം പോലീസ് കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ മൊഴിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് പ്രതിഫലമായി നാൽപ്പതിനായിരം രൂപ നൽകിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഫോൺകോൾ രേഖകളടക്കം പോലീസിന് പ്രതി നൽകി.
കായംകുളം എം എസ് എം കോളേജിലെ ഒന്നാം വർഷ എംകോം വിദ്യാർത്ഥിയായ നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് പ്രവേശനം നേടിയത്. ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായാണ് ബികോം പൂർത്തിയാകാത്ത നിഖിൽ തോമസ് അഡ്മിഷൻ എടുത്തത്. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കേരള സർവകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദ്യാർത്ഥിയെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ലെന്നത് ഗൗരവകരമാണെന്നും പ്രിൻസിപ്പലിനും കോമേഴ്സ് വകുപ്പ് മേധാവിക്കുമെതിരെ നടപടിയെടുക്കാനുമാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. ഇതിനുമുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകും.