പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച മാലിദ്വീപിന് നിർമ്മലാ സീതാരാമൻ കേന്ദ്രബജറ്റിൽ കരുതിവച്ചിരുന്നത് കടുത്ത മറുപടി. രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനങ്ങൾ ഓരോന്നായി പുറത്ത് വന്നപ്പോൾ ലക്ഷദ്വീപിലെ ടൂറിസം പദ്ധതികൾക്ക് വലിയ തോതിൽ ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളാണ് കാണാനാകുന്നത്. ചുരുക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റ സന്ദർശനം കൊണ്ട് സ്വപ്നത്തിൽ പോലും കാണാനാകാത്ത പദ്ധതികളാണ് ലക്ഷദ്വീപിനെ തേടിയെത്തുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലേക്ക് ആഭ്യന്തര, വിദേശ സഞ്ചാരികളുടെ തിരക്കാണ്. കഴിഞ്ഞ ഒരൊറ്റ മാസം കൊണ്ട് മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ചരിത്രത്തിൽ മുമ്പ് എങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയാണ് മാലിദ്വീപ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങൾ ലക്ഷദ്വീപിനോട് ഇതിനോട് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ബഡ്ജറ്റ് പ്രഖ്യാപനം കൂടിയാകുമ്പോൾ ദ്വീപിലെ ടൂറിസം രംഗം കണ്ണടച്ചു തുറക്കുന്ന വേഗതയിലാകും. ദ്വീപിലെ വിനോദ സഞ്ചാര സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നത്.
ദ്വീപിൽ പുതിയ തുറമുഖം പണിയുമെന്ന രണ്ടാമത്തെ പ്രഖ്യാപനവും ദ്വീപുവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ പുത്തൻ പദ്ധതികൾക്ക് വഴിയൊരുങ്ങുന്നതു കൊച്ചിക്കും വൻനേട്ടമാകും. ലക്ഷദ്വീപിന്റെ കവാടമെന്ന നിലയിലാണ് കൊച്ചിക്കും പദ്ധതികൾ ഗുണകരമാകുക. ദ്വീപിലേയ്ക്കുള്ള വിമാന, കപ്പൽ യാത്രകൾക്ക് അന്താരാഷ്ട്ര സഞ്ചാരികൾ എത്തുന്നത് കൊച്ചിയുടെയും മുഖം മാറ്റും. നേരെത്തെ ടാറ്റ ഉൾപ്പെടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചിരുന്നു
നേരത്തെ മിനിക്കോയിൽ പുതുതായി ഒരു വിമാനത്താവളം നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ അഗത്തി, ബംഗാരം ദ്വീപുകളിലാണ് വിമാനത്താവളങ്ങളുള്ളത്. മിനിക്കോയിൽ നിർമിക്കുന്ന വിമാനത്താവളം സൈനിക ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ളതാകും. ഇന്ത്യൻ എയർലൈൻസാണ് നിലവിൽ കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നത്. ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് കവരത്തിയിലെത്താം. ദ്വീപുകളെ ബന്ധിപ്പിച്ച് ഹെലികോപ്ടർ സൗകര്യങ്ങളുമുണ്ട്.