തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ അഞ്ചാം ദിവസവും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കേസിൽ നൽകുന്ന വിശദീകരണം.
അതേസമയം, പെൺകുട്ടിയുടെ അച്ഛനെ മർദ്ദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും പ്രതി ചേർത്തു. പ്രതികൾ ഒളിവിൽ ഇരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. കേസിൽ പ്രതികൾക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പോലീസിന് കിട്ടിയ നിയമപദേശം.
കേസിൽ എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും ഇയാളുടെ പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിചേർക്കുകയായിരുന്നു. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്.