ഇനി മുതൽ ജ്വല്ലറികള്‍ വധുവിനെ മോഡലാക്കിയുള്ള പരസ്യം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുക്കവേയാണ് ഗവർണർ ഇങ്ങനെ പ്രതികരിച്ചത്. ഒപ്പം പരസ്യങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതിനാല്‍ സ്വര്‍ണാഭരണത്തെ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
അതേസമയം വധുവിന് പകരം പരസ്യത്തില്‍ വീട്ടമ്മമാരുടെയോ കുട്ടികളുടെയോ ചിത്രം ഉപയോഗിക്കാമെന്നും നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഭൂരിഭാഗം ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
കൂടാതെ സര്‍വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികളില്‍ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദ ദാനച്ചടങ്ങ് സംഘടിപ്പിച്ചത്.
ഈ സത്യവാങ്മൂലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചടങ്ങില്‍വെച്ച് ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് കൈമാറി. കൂടാതെ സ്ത്രീധനത്തിനെതിരെ എല്ലാ സ്‌കൂളുകളിലും കോളജ് ക്യാമ്പസ്സുകളിലും പ്രചരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു