ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തെ ലക്ഷ്യമാക്കി ഉത്തര കൊറിയയുടെ മിസൈൽ പ്രയോഗം. ബാലിസ്റ്റിക് മിസൈൽ തൊടുത്ത് പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഉത്തരകൊറിയയുടെ ശ്രമം. ഇന്ന് രാവിലെയാണ് മിസൈൽ കടലിൽ പതിച്ചതെന്നാണ് റിപ്പോർട്ട്. രണ്ടു ദിവസം മുമ്പാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചത്. രാജ്യത്തിന്റെ ആണവാക്രമണ ശേഷി വർദ്ധിപ്പിക്കാനും നടക്കാനിരിക്കുന്ന ദക്ഷിണ കൊറിയ- അമേരിക്ക സംയുക്ത സൈനികാഭ്യാസം ഉയർത്തുന്ന ഭീഷണികൾക്കെതിരെയുമാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയ അറിയിച്ചിരുന്നു.
പരീക്ഷണത്തെ തുടർന്ന് അമേരിക്ക ഉത്തരകൊറിയൻ അതിർത്തിയിൽ യുദ്ധവിമാനങ്ങൾ പറത്തി മറുപടി നൽകിയിരുന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും യുദ്ധവിമാനങ്ങൾ ഇതിൽ പങ്കെടുത്തിരുന്നു. തുടർന്നാണ് ഉത്തരകൊറിയ തീരത്തേക്ക് മിസൈൽ തൊടുത്ത് മേഖലയെ സംഘർഷ ഭരിതമാക്കിയത്