വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ആൻ്റണി പെരുമ്പാവൂർ – പ്രിയദർശൻ-മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്യുക. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
എന്നാൽ യാതൊരു ഉപാധികളുമില്ലാതെയാണ് ആൻ്റണി പെരുമ്പാവൂർ മരക്കാരിൻ്റെ തീയേറ്റർ റിലീസിന് സന്നദ്ധത അറിയിച്ചെന്ന് സിനിമ – സാംസ്കാരി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇക്കാര്യത്തിൽ ആൻ്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാൻ പറഞ്ഞു. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ചിത്രം തീയേറ്ററർ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
അതേസമയം മരക്കാർ റിലീസിന് മുൻപ് തന്നെ സംസ്ഥാനത്തെ തീയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി 75 ശതമാനമാക്കാം എന്ന ധാരണയിലേക്ക് സർക്കാരും ചലച്ചിത്രസംഘടനകളുമെത്തി എന്നാണ് സൂചന. തീയേറ്റർ റിലീസ് വേണം എന്ന നിലപാടിലേക്ക് നടൻ മോഹൻലാൻ എത്തിയതും സർക്കാരിന് അനുകൂലമായി മാറി. നിലവിലെ സാഹചര്യത്തിൽ ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ മുടക്ക് മുതൽ തിരിച്ചു പിടിക്കാനാവും എന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകള്‍.