പാകിസ്താനിലെ ബാലക്കോട്ടിൽ ഇന്ത്യൻ പോർവിമാനങ്ങൾ തകർത്ത തീവ്രവാദി ക്യാമ്പുകളിൽ മുന്നൂറോളം ഭീകരർ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടിനെ ബലപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ആക്രമണം നടന്ന സമയത്ത് പ്രദേശത്ത് മുന്നൂറോളം മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിരുന്നതായി നാഷണൽ ടെക്‌നിക്കൽ റിസർച് ഓർഗനൈസേഷനെ (NTRO) യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ആറാം തീയതിയാണ് ഇന്ത്യയുടെ പന്ത്രണ്ട് മിറാഷ് വിമാനങ്ങൾ അതിർത്തി കടന്നു നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ച് ബാലക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചത്. എന്നാൽ ആക്രമണത്തിൽ ആരും മരിച്ചിട്ടില്ല എന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ഇതിനെ സംബന്ധിച്ച് ഇന്ത്യയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് NTRO വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ ഈ വിവരം പുറത്തു വിടുന്നത്. ബാലക്കോട്ടെ ആക്രമണം വിജയമായിരുന്നു എന്ന് ഇന്ത്യൻ വ്യോമസേനാ തലവൻ ബി എസ് ധനോവ തിങ്കളാഴ്ച കോയമ്പത്തൂരിൽ പറഞ്ഞിരുന്നു