കോഴിക്കോട് : 75 കോടിയോളം വരുന്ന കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഉടനടി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അർബുദ രോഗികൾക്കടക്കം മരുന്നും മറ്റ് ശസ്ത്രക്രിയയും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോടികള്‍ കുടിശികയായതോടെ വിതരണക്കാര്‍ ആശുപത്രിയിലേക്ക് മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും ഉപകരണങ്ങളും നല്‍കുന്നത് നിർത്തുകയായിരുന്നു.
തല്‍സ്ഥിതി തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ ഡയാലിസിസും ഹൃദയ ശസ്ത്രക്രിയയമുള്‍പ്പെടെ മുടങ്ങുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, നിലവില്‍ രോഗികള്‍ക്ക് മരുന്നുനല്‍കുന്നതിനെ ഇത് ബാധിച്ചിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ സാഹചര്യങ്ങൾ രൂക്ഷമാകും. വിലകൂടിയ അര്‍ബുദ മരുന്നുകളുള്‍പ്പെടെ രോഗികള്‍ പുറത്തുനിന്ന് വാങ്ങേണ്ടിവരും. പ്രതിസന്ധി വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭിച്ചാലുടന്‍ വിതരണക്കാര്‍ക്ക് നല്‍കുമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഡിസംബര്‍ 31 വരെയുള്ള കുടിശികയെങ്കിലും തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍മുതല്‍ കേരളത്തിലുടനീളം വിതരണം നിര്‍ത്തുമെന്നാണ് വിതരണക്കാരുടെ മുന്നറിയിപ്പ്.