ലഖ്‌നൗ : പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ധാക്കര്‍ ഗ്രാമത്തില്‍ ചികിത്സ എന്ന പേരിൽ മന്ത്രവാദത്തിനിരയായ ഒരു വയസുള്ള പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടു.ചികിത്സയ്ക്കായി മാതാപിതാക്കൾ കുട്ടിയെ മന്ത്രവാദിയുടെ അടുത്തെത്തിക്കുകയായിരുന്നു. ഇയാൾ കുട്ടിയുടെ പല്ല് അടിച്ചു തകര്‍ക്കുകയും നിലത്തെറിയുകയും ചെയ്‌തതിനെ തുടര്‍ന്നാണ് കുട്ടി കൊല്ലപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം.
കുട്ടിയുടെ ഏതാനും പല്ലുകള്‍ മന്ത്രവാദി അടിച്ചുതകര്‍ക്കുകയും കുട്ടിയെ നിലത്തേക്കെറിയുകയും ചെയ്‌തെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . ക്രൂര മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ ബോധം നഷ്ടമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെ വെച്ച് കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി കുടുംബം നേരെ പോലീസ് സ്‌റ്റേഷനിലെത്തി മന്ത്രവാദിക്കെതിരേ പരാതി കൊടുത്തു. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

