തിരുവനന്തപുരം : വോട്ടെടുപ്പിന് പത്ത് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണ ഗോദയിൽ സജീവമായി മുന്നണികൾ. പ്രചരണാർത്ഥം അഖിലേന്ത്യാ നേതാക്കളുൾപ്പെടെയുള്ളവർ കേരളത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നടന്ന തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ശശി തരൂരിന്റെ റോഡ് ഷോയിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പങ്കെടുത്തു. ഇക്കുറി ഇൻഡി മുന്നണി ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ടെന്ന് റോഡ് ഷോയിൽ പങ്കെടുത്തശേഷം ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനമെത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
“യുപിഎ സഖ്യം വലിയ പ്രതിസന്ധിയിൽ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളം 19 എംപിമാരെ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തോട് കോൺഗ്രസിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോൺഗ്രസിന്റെ ചരിത്രവും. ആ ചരിത്രവും കോൺഗ്രസിന്റെ മതേതര -ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യുഡിഎഫിന് കേരളം നൽകും. രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാൻ അവസരം നൽകിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ട് .
കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ഇൻഡി മുന്നണി വൻ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്. അത് ജനങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ആ നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സർക്കാരാകട്ടെ, സാമ്പത്തിക രംഗം തകർത്തു.” – ഡി.കെ ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയ പ്രചരണ സമിതി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി മാദ്ധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെപിസിസി വൈസ് പ്രസിഡന്റ് എൻ ശക്തൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.