തൊടുപുഴ: ഉദ്‌ഘാടകനായെത്തിയ പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദി വിട്ട് എം.എം. മണി. മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായ കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം വേദിയിലാണു സംഭവം. എന്നാൽ എം.എം. മണി ആവശ്യപ്പെട്ടതിനെ തുടർന്ന് പരിപാടി നേരത്തെ തുടങ്ങിയതിനാലാണ് ആളുകൾ കുറഞ്ഞതെന്ന് മിനി പ്രിൻസ് പറഞ്ഞു. 6 മണിക്കു തീരുമാനിച്ച പരിപാടി അഞ്ചേകാലിനു തുടങ്ങേണ്ടി വന്നാൽ ആളുകൾ ഉണ്ടാകുമോ എന്നും സംഭവം സംഘാടകരുടെ വീഴ്ചയല്ലെന്നും അവർ കൂട്ടിച്ചേർത്തു.നേരത്തെ മണിയുടെ നാവ് നേരെയാകുവാൻ പ്രർഥനാ യജ്ഞം സംഘടിപിച്ചതിലൂടെ മാദ്ധ്യമ ശ്രദ്ധ നേടിയ മഹിളാ കോൺഗ്രസ് നേതാവാണ് മിനി പ്രിൻസ്
ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പുതിയ ഓപ്പൺസ്റ്റേജിന്റെയും കേരളോത്സവം സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനത്തിനാണ് മണി കൂടാറിൽ എത്തിയത്. എന്നാൽ ഉദ്ഘാടന സമ്മേളനത്തിനായി വേദിയിലെത്തിയത് 20 പേർ മാത്രമാണ്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ ഇക്കാര്യത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നു വേദിയിലിരുന്ന മിനി പ്രിന്‍സിനോടു പ്രകോപിതനായ മണി പറഞ്ഞു. പിന്നാലെ അത്യാവശ്യമുള്ളതിനാൽ പോകുകയാണെന്നു പറഞ്ഞ് ഉദ്ഘാടനം നടത്തി എന്നു വരുത്തി എം.എം. മണി വേദി വിടുകയായിരുന്നു