തിരുവനന്തപുരം: ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്. സംസ്ഥാനത്ത് താരതമ്യേന വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിൽ ഡ്രൈവർമാർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഗുണമേന്മക്കുറവും ഒരു കാരണമാണ്. ഇതിന് പ്രധാന കാരണം പരിശീലനം നല്ല രീതിയിൽ പൂർത്തിയാക്കാത്തവരെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും, ഡ്രൈവിംഗ് സ്‌കൂളുകൾ വഴി സ്വാധീനിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നത് കൊണ്ടാണെന്നും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളും, തെരഞ്ഞെടുത്ത ഡ്രൈവിംഗ് സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിക്കുന്ന പ്രകാരമല്ല സംസ്ഥാനത്തെ ചില ഡ്രൈവിംഗ് സ്‌കൂളുകാർ പരിശീലനം നൽകുന്നതെന്നും, ഈ വീഴ്ചകൾ ചില മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കണ്ടില്ലെന്ന് നടിക്കുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ചില ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി യോഗ്യതയുള്ള ഒരു ഇൻസ്ട്രക്ടറെ പരിശീലകരായി കാണിച്ച് ലൈസൻസ് നേടിയെടുത്ത ശേഷം ഈ പരിശീലകൻ ഡ്രൈവിംഗ് സ്‌കൂളുകളിൽ ഹാജരാകാതെയും പഠിതാക്കൾക്ക് ക്ലാസ്സുകൾ എടുക്കാതെയും ഇരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
മോട്ടോർ വാഹന നിയമ പ്രകാരമുള്ള സിലബസ്സ് പല ഡ്രൈവിംഗ് സ്‌കൂളുകളിലും പഠിപ്പിക്കുന്നില്ല എന്നും, ചില ഡ്രൈവിംഗ് സ്‌കൂളുകളിൽ ക്ലാസ് എടുക്കാനുള്ള സൗകര്യങ്ങൾ പോലും ഇല്ല എന്നും, ചില ഡ്രൈവിംഗ് സ്‌കൂളുകാർ ഡ്രൈവിംഗ് പരിശീലനത്തിനായി അംഗീകാരം നേടിയെടുത്ത റൂട്ടുകൾ മാറ്റി പകരം തിരക്കേറിയ റോഡുകളിലൂടെയും മറ്റുും പരിശീലനം നൽകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.