ബെംഗളൂരു : കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര സംഭവിക്കുമെന്ന വെളിപ്പെടുത്തലുമായി ജെഡിഎസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി രംഗത്ത്. സിദ്ധരാമയ്യ നേതൃത്വം നൽകുന്ന നിലവിലെ കോൺഗ്രസ് സർക്കാരിലെ ഒരു പ്രമുഖ മന്ത്രി 50 മുതല്‍ 60 എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് കുമാരസ്വാമി വെളിപ്പെടുത്തി. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
“ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കർണാടകയിൽ ഏതുനിമിഷവും മഹാരാഷ്ട്രയെപ്പോലെ എന്തെങ്കിലും സംഭവിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റ് നേടി. എന്നാൽ, അവരുടെ യഥാർഥസ്ഥാനമെന്താണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അറിയാം.
ഒരു മന്ത്രി കോൺഗ്രസ് പാർട്ടി വിട്ട് 50 മുതൽ 60 വരെ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കും. അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണ്. കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി തനിക്കെതിരായ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയിൽ ചേരാനാണ് കോൺഗ്രസ് മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചത്. ആറുമാസം സാവകാശം തരണമെന്നും മന്ത്രി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു” -കുമാരസ്വാമി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതെ സമയം ആരോപണത്തിൽ ഉന്നയിക്കുന്ന നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്ന് മാദ്ധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല. ചെറിയ നേതാവല്ലെന്നും വലിയ നേതാവാണെന്നും അദ്ദേഹം സൂചന നല്‍കി.