ദില്ലി; അഫ്ഗാൻ അതിർത്തിയിൽനിന്നുള്ള സൈന്യത്തെ പിൻവലിച്ച് കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ. നിയന്ത്രണരേഖയ്ക്കുസമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നതിനെതിരേ ഇന്ത്യൻ സൈന്യം പാകിസ്താന് ബുധനാഴ്ച ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ നാശനഷ്ടമോ ഉണ്ടായാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പാകിസ്താനെ അറിയിച്ചുവെന്നും സൈന്യം പറഞ്ഞു.
ചൊവ്വാഴ്ച ഇരുരാജ്യങ്ങളിലെയും ഉന്നത സൈനികോദ്യോഗസ്ഥർ ടെലിഫോൺ വഴി ബന്ധപ്പെട്ടു. നിയന്ത്രണരേഖയ്ക്കുസമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിടരുതെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടുവെന്ന് ഉന്നതഉദ്യോഗസ്ഥർ അറിയിച്ചു. നിയന്ത്രണരേഖയ്ക്കുസമീപമുള്ള കൃഷ്ണഘാട്ടി, സുന്ദർബനി എന്നിവിടങ്ങളിൽ പ്രകോപനം കൂടാതെ പാക് സൈന്യം ഉയർന്നശേഷിയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. അവിടെ കർശന നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.