ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) രംഗത്തെത്തി. ടൂർണമെന്റിൽ പങ്കെടുക്കുമെങ്കിലും ഫെബ്രുവരി 15-ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്നാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ഇത്തരം നീക്കങ്ങൾ ആഗോള ക്രിക്കറ്റിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐസിസി ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
യോഗ്യത നേടുന്ന എല്ലാ ടീമുകളും നിശ്ചയിച്ച സമയക്രമം അനുസരിച്ച് തുല്യമായി മത്സരിക്കണമെന്ന കായിക തത്വത്തിന് വിരുദ്ധമാണ് പാകിസ്ഥാന്റെ ഭാഗികമായ പങ്കാളിത്തമെന്ന് ഐസിസി ചൂണ്ടിക്കാട്ടി. ഒരു ആഗോള ടൂർണമെന്റിന്റെ ആത്മാവിനെ തന്നെ ഇത് ബാധിക്കും. ഓരോ രാജ്യത്തിന്റെയും നയപരമായ തീരുമാനങ്ങളെ മാനിക്കുമ്പോഴും ക്രിക്കറ്റ് ആരാധകരുടെ താൽപ്പര്യത്തിന് വിരുദ്ധമായ ഇത്തരം നീക്കങ്ങൾ പാക് ക്രിക്കറ്റിന്റെ നിലനിൽപ്പിനെ തന്നെ ഭാവിയിൽ ബാധിച്ചേക്കാം. അതിനാൽ പിസിബി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.
ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് പാകിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാൽ പാകിസ്ഥാന് രണ്ട് പോയിന്റുകൾ നഷ്ടമാകുമെന്ന് മാത്രമല്ല, ഐസിസി ചട്ടപ്രകാരം നെറ്റ് റൺ റേറ്റിനെയും ഇത് ദോഷകരമായി ബാധിക്കും. ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

