ദില്ലി: ശിശുസംരക്ഷണത്തിനായുള്ള യുഎന്‍ ഏജന്‍സിയായ യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്ക ചോപ്രയെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഈ ആവശ്യം ഉന്നയിച്ച പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പ്രിയങ്ക പരസ്യമായി അംഗീകരിക്കുകയും പ്രതിരോധമന്ത്രി രാജ്‌നാഥ സിംങ്ങ് പാക്കിസ്ഥാന് നല്‍കിയ താകീതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തു നില്‍ക്കുമ്പോള്‍ പ്രിയങ്ക ഉയര്‍ത്തിപിടിക്കേണ്ടത് സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിന്‍ മസാരി ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചത്
പ്രധാനമന്തി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും അവഹേളിച്ചുകൊണ്ടുള്ളതാണ് കത്ത്. ഇതിൽ പ്രിയങ്കയുടെ ഗുഡ്വില്‍ അംബാസഡര്‍ പദവിയെയും ചോദ്യം ചെയ്യുന്നുണ്ട്. ബിജെപി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വംശീയ ഉന്മൂലനം, വംശീയത, ഫാസിസം, വംശഹത്യ എന്നിവ സംബന്ധിച്ച നാസി സിദ്ധാന്തത്തിന് സമാനമാണ്. ഇന്ത്യയുടെനിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിച്ചെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രി പാകിസ്ഥാന് നല്‍കിയ ആണവ ഭീഷണിയെ പിന്തുണച്ചെന്നും കത്തില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡര്‍ എന്ന നിലയില്‍ പ്രിയങ്ക ഉയര്‍ത്തിപ്പിടിക്കേണ്ട സമാധാനത്തിന്റെയും സല്‍സ്വഭാവത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെല്ലാം. അംബാസഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്കയെ നീക്കം ചെയ്തില്ലെങ്കില്‍ അത് സമാധാനത്തിന്റെ ഗുഡ്വില്‍ അംബാസഡര്‍ എന്ന ആശയത്തെ ആഗോളതലത്തില്‍ തന്നെ പരിഹാസ്യക്കുമെന്നും പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി വ്യക്തമാക്കി.