പാലക്കാട് : ആർഎസ്എസ് നേതാവ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന പിഎഫ്ഐ ഭീകരൻ മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. എൻഐഎ നടത്തിയ അന്വേഷണത്തിൽ കൊല്ലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ അറിയിച്ചു. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഷെഫീക്ക്. 2022 ഏപ്രിൽ 16-നാണ് പോപ്പുലർഫ്രണ്ട് ഭീകരസംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് മേലാമുറിയിലെ കടയിലേക്ക് മാരകായുധങ്ങളുമായെത്തിയ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് പട്ടാപ്പകൽ ആക്രമണം നടത്തിയത്. ആദ്യം ലോക്കൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച ശ്രീനിവാസൻ വധക്കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.