കൊച്ചി: വെണ്ണല വിദ്വേഷപ്രസംഗ കേസില്‍ പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന. വെണ്ണല കേസില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തെ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ പി സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിലും പോലീസ് സമാനമായ കേസ്സെടുത്തിരുന്നു. തുടർന്ന് തിരുവനന്തപുരം പോലീസ് ഈരാറ്റുപേട്ടയിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന് പക്ഷെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം റദ്ദാക്കാനുള്ള പോലീസിന്റെ അപ്പീലും കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് പി സി ക്കെതിരെ രണ്ടാമതും കേസെടുത്തത്. ജിഹാദികൾക്കും രാജ്യവിരുദ്ധ സംഘടനകൾക്കുമെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തന്നെ പിണറായി വിജയൻ സർക്കാർ വേട്ടയാടുകയാണെന്നാണ് പി സി ജോർജ്ജ് വിശദീകരിക്കുന്നത്.