തിരുവനന്തപുരം:പനയ്‌ക്കോട് പെണ്‍കുട്ടി വീട്ടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പരാതിയുമായി നാട്ടുകാര്‍.അമ്മയുടെ ശാരീരിക–മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി തീകൊളുത്തി മരിച്ചതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പോലീസില്‍ കൂട്ടപരാതി നല്‍കിയത്.
പാമ്പൂരിലെ സുജയുടെ മകള്‍ ആശാമോളുടെ (21) മരണത്തിലാണ് നാട്ടുകാർ സംശയമുന്നയിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ 15 പേര്‍ ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്‍കി.മാതാവില്‍നിന്ന് കുട്ടി നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ . ജീവനൊടുക്കുന്ന അന്ന് രാവിലെയും അമ്മ മര്‍ദിച്ചതായി സഹോദരന്‍ പറഞ്ഞതായും ആരോപണമുണ്ട്. ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം അന്വേഷണം ചുരുങ്ങിയതോടെയാണ് നാട്ടുകാർ കൂട്ടപ്പരാതി നല്‍കിയത്.