പനജി: ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മൃതദേഹം പൊതുദർശനത്തിന് വെച്ച സ്ഥലത്ത് ശുദ്ധിക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് ഗോവ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹം പൊതുദർശനത്തിന് വെച്ച കലാ അക്കാദമിയിൽ ശുദ്ധിക്രിയ നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവ കലാ സംസ്കാരിക മന്ത്രി ഗോവിന്ദ ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു സർക്കാർ കെട്ടിടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്റിലൂടെ അറിയിച്ചു.
അക്കാദമിയിലെ ജീവനക്കാർ നാല് പൂജാരിമാരെ വിളിപ്പിച്ച് ശുദ്ധിക്രിയ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു. മനോഹർ പരീക്കറെ അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.