പത്തനംതിട്ട : പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നാണ് തോമസ് ഐസക്കിന് വരണാധികാരികൂടിയായ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ നിർദേശം നൽകിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.
കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്. അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്. കുടുംബശ്രീയുമായുമായി പണ്ടുമുതല്‍ക്ക് തന്നെ അടുപ്പമുള്ളതാണെന്നും കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കുമെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം.