വാഷിങ്ടണ്‍: ന്യൂഹാംപ്‌ഷെയറിലെ കീനില്‍നിന്ന് വെര്‍ജീനിയയിലെ ലീസ്ബര്‍ഗിലേക്കുള്ള യാത്രാമദ്ധ്യേ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടർന്നുണ്ടായ കുലുക്കത്തിൽ യാത്രക്കാരന്‍ മരിച്ചു. തുടര്‍ന്ന് കണറ്റിക്കട്ടിലെ വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത് . വിമാനത്തിനുണ്ടാകുന്ന കുലുക്കംമൂലമുള്ള മരണം അത്യപൂർവ സംഭവമാണ് എന്നാണ് വ്യോമയാന രംഗത്തെ പ്രമുഖരുടെ അഭിപ്രായം. അഞ്ച് പേരായിരുന്നു യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്നത്.
മിസ്സോറിയിലെ കാന്‍സാസ് ആസ്ഥാനമായ കോണെക്‌സോണ്‍ എന്ന കമ്പനിയുടേതാണ് വിമാനം. വിമാനത്തിലെ രണ്ട് ജീവനക്കാരിൽ നിന്നും മറ്റ് യാത്രക്കാരിൽ നിന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് . വിമാനത്തിന്റെ കോക്പിറ്റ് വോയിസും ഡേറ്റ റിക്കോഡേഴ്‌സും പരിശോധനയ്ക്കായി അയച്ചു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. വിമാനത്തിനുണ്ടായിട്ടുള്ള തകരാറുകളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മരിച്ച വ്യക്തി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന വിവരവും അന്വേഷിക്കുന്നുണ്ട്.