നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോഴിതാ, ഭാരതത്തിന്റെ രൂപയും ആഗോളതലത്തിലേക്ക് കുതിക്കുകയാണ്. യുഎഇയില്‍ നിന്നും ക്രൂഡ്ഓയില്‍ വാങ്ങിയതിനുള്ള പണം രൂപയിലാണ് നൽകുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ നിന്ന്, ഇന്ത്യന്‍ രൂപയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയതിന് പിന്നാലെ ജൂലൈയില്‍ ഇരു രാജ്യങ്ങളും യുഎഇയുമായി കരാറില്‍ ഒപ്പുവെച്ചതാണ്. പ്രാദേശിക കറന്‍സിയെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് പണം കൈമാറുകയും ചെയ്തിരുന്നു. ലോകത്തിലെ മൂന്നമത്തെ വലിയ ഊര്‍ണ്ണ ഉപഭോക്താക്കളാണ് ഭാരതം. മറ്റ് വിതരണക്കാരുമായും ഇത്തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിലാണ് ഭാരതം ആയിരിക്കുന്നത്. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ നിന്ന് ഒരു ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പണമടച്ചത്. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് സ്ഥിരമായി പേമെന്റ് നടത്തുന്നത് യുഎസ് ഡോളര്‍ ഉപയോഗിച്ചാണ്. എന്നാല്‍ പരമ്പരാഗതമായി കറന്‍സിക്ക് ലിക്വിഡിറ്റിയും കുറഞ്ഞ ഹെഡ്ജിങ് ചെലവുമുണ്ട്. രൂപയില്‍ നിന്നും ഡോളറിലേക്ക് മാറ്റുന്നത് ഒഴിവാക്കിയാല്‍ തന്നെ ഇടപാടുകളുടെ ചെലവ് കുറയ്‌ക്കാനാകും. രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ഡോളറിന്റെ അപ്രമാദിത്തം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഭാരതം നടത്തിവരുന്ന തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണിത്.
രൂപയെ അന്തര്‍ദേശീയവത്കരിക്കുന്നതിലൂടെ ആഗോള സാമ്പത്തിക ആഘാതങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കില്ല. വലിയ തുകയുടെ ഡോളര്‍ പേയ്മെന്റുകള്‍ കുറയ്ക്കുക വഴിയാണ് ഇത് സാധ്യമാവുക. ക്രോസ്- ബോര്‍ഡര്‍ പേയ്മെന്റുകളില്‍ രൂപയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 18 രാജ്യങ്ങളുമായി രൂപയുടെ ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ ഒരു ഡസനിലധികം ബാങ്കുകളെ അനുവദിച്ചു. അതിനുശേഷം വ്യാപാര സെറ്റില്‍മെന്റുകള്‍ക്കായി ഇന്ത്യന്‍ കറന്‍സി സ്വീകരിക്കാന്‍ യുഎഇ, സൗദി അറേബ്യ തുടങ്ങിയ വന്‍കിട എണ്ണ കയറ്റുമതിക്കാരെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഐഒസി എഡിഎന്‍ഒസി ന് രൂപ അടച്ചതാണ് ആദ്യ വിജയം നേടിയതെന്ന് അധികൃതര്‍ പറയുന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സമാനമായ വ്യാപാര കരാറുകള്‍ക്കുള്ള ഇന്ത്യയുടെ നീക്കം പുരോഗമിക്കുകയാണ്. ഒമാന്‍ ഭരണാധികാരി അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വലിയ തോതിലുള്ള ഡോളര്‍ പേയ്മെന്റുകളുടെ ആവശ്യകത കുറയ്ക്കാന്‍ കഴിയുന്നതിലൂടെ ആഗോളതലത്തില്‍ ഇന്ത്യന്‍ കറന്‍സി കരുത്താര്‍ജിക്കും. കൂടുതല്‍ രാജ്യങ്ങളില്‍ സ്വീകാര്യമാവുന്നതോടെ ഇന്ത്യന്‍ രൂപയ്ക്ക് അന്താരാഷ്ട്ര കറന്‍സികളില്‍ പ്രാമുഖ്യം വര്‍ധിക്കുകയും ചെയ്യും. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യയുമായി കരാറിലെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ട്. രൂപ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇടപാടുകള്‍ക്ക് ഇന്ത്യ ഭാവിയില്‍ മുന്‍തൂക്കം നല്‍കുമെന്നതു കൊണ്ടാണിത്. രൂപയുടെ ആഗോള നില മെച്ചപ്പെടുത്താനും പെട്രോഡോളറിനെ ആശ്രയിക്കുന്നത് ക്രമേണ ഇല്ലാതാക്കാനുമുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തെ, പ്രാധാന്യത്തോടെയാണ് രാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്.