പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്നലെ കേസിൽ രണ്ട് പേർ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. സി പി എം പ്രവർത്തകരായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനിൽ എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 12 ന് പുലർച്ചെ ഒന്നരയോടെയാണ് ആർ എസ്എസ് ഓഫീസിന് നേരെ ബോംബേറുണ്ടായത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ മുഴുവനായും തകർന്നിരുന്നു. ഈ സമയം ഓഫീസിൽ 2 പേർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ അവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം നടത്തിയ അന്വേഷണത്തിൽ ലഭിച്ച സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. അക്രമികൾ കാര്യാലയത്തിന്റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സിപിഎം പ്രവർത്തകരെ പോലീസ് പിടികൂടിയത്. ആർഎസ്എസ് ഓഫീസിന്‍റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയത്.