കൊടും ചൂടിൽ വലഞ്ഞ മധ്യ കേരളത്തിൽ പൊടുന്നനെ പെയ്തിറങ്ങിയ മഴ ഇടതടവില്ലാതെ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരുകയാണ്. വരണ്ടുണങ്ങിയ ഓഗസ്റ്റ് മാസത്തിന് ശേഷം അപ്രതീക്ഷിതമായാണ് സംസ്ഥാനത്തിലുടനീളം മഴ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടത്. പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ അമ്പരിപ്പിലാണ് മലയാളികൾ. എന്താണ് അപ്രതീക്ഷിതമായ ഈ മഴയുടെ കാരണം ?
അപ്രതീക്ഷിതമായ ഈ മഴയ്ക്ക് ഒന്നിലധികം കാരണങ്ങളുണ്ട് എന്നതാണ് സത്യം. വടക്കൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മഴ. ഇത് ന്യുനമർദമായി ശക്തി പ്രാപിച്ചാൽ മഴയുടെ ശക്തി ഇനിയും കൂടും. തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ ശക്തമാകുന്ന മഴ ന്യൂനമർദത്തിന്റെ സഞ്ചാരപാതയ്ക്ക് അനുസരിച്ചു വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കാൻ സാധ്യതയെന്നാണ് പ്രാഥമിക സൂചന.
രണ്ടാമത്തെ കാരണം നിർജീവമായിരുന്ന അറബിക്കടലും ബംഗാൾ ഉൾക്കടലും സജീവമാകാൻ തുടങ്ങുന്നതും ഒപ്പം ആഗോള മഴപ്പാത്തി (MJO) പ്രതിഭാസവും കേരള തീരത്ത് കാലവർഷ കാറ്റ് പതിയെ ശക്തമാകുന്നതുമാണ്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും.
ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ആകെ മഴയുടെ കണക്കെടുത്താൽ, 123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഈ വർഷമാണ്. 1157.7 എംഎം മഴ മാത്രമാണ് ഈ വർഷം ലഭിച്ചത്. 1987 ൽ രേഖപ്പെടുത്തിയ 1362.8 എംഎം ആണ് ഇതിനു മുൻപ് ലഭിച്ച ഏറ്റവും കുറവ് മഴ.