ഷാങ്ഹായ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയിൽ ഇന്ന് പങ്കെടുക്കും. ഇന്നലെയാണ് ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്‍, ഉസ്‌ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും.
വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. എസ്‌സിഒയുടെ 22-ാമത് യോഗമാണ് നടക്കുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കെത്തിയത്.
ഏഷ്യാ പസഫിക് മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം വളര്‍ത്തുന്നതുള്‍പ്പെടെ ഇന്ത്യയുമായി ചര്‍ച്ച ചെയ്യുമെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ സഹായിയായ യൂറി ഉഷാക്കോവ് വിലയിരുത്തിയിരുന്നു.