കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡിൽ 4000 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതികൾ കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും വികസനക്കുതിപ്പേകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികൾ കൊച്ചിൻ ഷിപ്പ് യാർഡിനെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കപ്പൽ റിപ്പയറിങ് സെന്ററാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡിലെ പുതിയ ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ് റിപ്പയർ ഫെസിലിറ്റി, പുതിയ എൽ പി ജി ഇമ്പോർട്ട് ടെർമിനൽ തുടങ്ങിയ വൻകിട പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചത്. ഷിപ്പിംഗ്, ജലഗതാഗത മേഖലയിൽ നിർണ്ണായക പദ്ധതികളാണ് രാജ്യത്തിന് സമർപ്പിക്കപ്പെട്ടത്. ചടങ്ങിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ഹൈബി ഈഡൻ എം പി തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവായൂർ ക്ഷേത്രത്തിലും, തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തുകയും സുരേഷ്ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പങ്കെടുത്തശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വലപ്പാട് ഹെലിപ്പാഡിൽ നിന്നാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. പ്രധാനമന്ത്രി ഗുരുവായൂർ സന്ദർശിക്കുമ്പോൾ ഒൻപത് വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടന്നത്. എല്ലാ വധുവരന്മാരെയും അദ്ദേഹം നേരിട്ട് അനുഗ്രഹിക്കുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചതായി നേരത്തെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.