ഡെറാഡൂൺ: ദേവഭൂമി സന്ദർശിച്ച് നരേന്ദ്രമോദി. കേദാർനാഥ് ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് തുടക്കം കുറിച്ചു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായ സ്വസ്തിക ചിഹ്നമുള്ള ചോള ഡോറ എന്ന പരമ്പരാഗത വസ്ത്രമാണ് ധരിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി നടത്തുന്ന ആറാമത്തെ കേദാർനാഥ് സന്ദർശനമാണിത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ക്ഷേത്രം പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. കേദാർനാഥനെ ആരാധിച്ച ശേഷം ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങിയ പ്രധാനമന്ത്രി ക്ഷേത്രം പ്രദക്ഷിണം വച്ചു. പൂജയ്‌ക്കുശേഷം ജനങ്ങളെ കാണാനും ആശിർവാദങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ആദിഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലവും പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്ന് രാവിലെ കേദാർനാഥ് സന്ദർശനത്തിനായി ജോളി ഗ്രാന്റ് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട) ഗുർമീത് സിംഗ്, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എന്നിവരായിരുന്നു സ്വീകരിച്ചത്.
സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. 9.7 കിലോമീറ്റർ ദൈർഘ്യമുള്ള ഗൗരികുണ്ഡ്-കേദാർനാഥ് റോപ്പ് മാർഗ് പദ്ധതിയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിക്കും. കേദാർനാഥിലെ മന്ദാകിനി ആസ്ത പാതയും സരസ്വതി ആസ്ത പാതയും മോദി പരിശോധിക്കും