വഡോദര:സി -295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമാണ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി . ദീപാവലി ആഘോഷവേളയിൽ വഡോദരയ്ക്കും ഗുജറാത്തിനും രാജ്യത്തിനും ലഭിച്ചത് വിലമതിക്കാനാകാത്ത സമ്മാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു .വഡോദരയിൽ നിർമ്മിക്കുന്ന ഗതാഗത വിമാനങ്ങൾ നമ്മുടെ സൈന്യത്തിന് കരുത്ത് പകരുക മാത്രമല്ല, വിമാന നിർമ്മാണത്തിന് ഒരു പുതിയ ആവാസവ്യവസ്ഥ വികസിപ്പിക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. അതിവേഗം വികസിക്കുന്ന വ്യോമയാന മേഖലകളിൽ ഒന്നാണ് ഇന്ത്യയുടേത്. വിമാന ഗതാഗതത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച 3 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉടൻ പ്രവേശിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാൻ യൂറോപ്യൻ വിമാനനിർമ്മാതാക്കളായ എയർബസും ടാറ്റയും പ്രതിരോധ നിർമ്മാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം(ടിഎഎസ്എൽ)സും ഒരുമിച്ച് പ്രവർത്തിക്കുന്നു . ഗുജറാത്തിലെ വഡോദരയിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു . ആത്മനിർഭർ ഭാരത് സംരംഭത്തിനും ആഭ്യന്തര വ്യോമയാന നിർമ്മാണത്തിനും വലിയ ഉത്തേജനം നൽകുന്നതാണ് പദ്ധതി. ഇതാദ്യമായാണ് സി-295 എയർ ക്രാഫ്റ്റ് യൂറോപ്പിന് പുറത്ത് നിർമ്മിക്കുന്നതെന്ന് പതിരോധ സെക്രട്ടറി അജയ് കുമാർ പറഞ്ഞു