അഹമ്മദാബാദ്: ആരോഗ്യ നില വഷളായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം നൂറ് വയസ്സ് തികഞ്ഞ ഹീരാബെന്നിനെ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നേരത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിൽ ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിലാണ് ഹീരാ ബെന്നിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി മോദി വീട്ടിലെത്തി അമ്മയെ കണ്ടിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ മൈസൂരിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹവും ആശുപത്രിയിലാണ്. ഡിവൈഡറിൽ തട്ടിയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും കൊച്ചുമകനും കാറിലുണ്ടായിരുന്നു. ബന്ദിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം .ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറില്‍ 40-50 കിലോമീറ്ററായിരുന്നു കാറിന്റെ വേഗത. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയും ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രഹ്ലാദ് മോദിയുടെ ചെറുമകന്റെ കാലിന് പൊട്ടലുണ്ട്. മറ്റുള്ളവരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

