ദില്ലി: ഗുജറാത്തില്‍ ഭീകരാക്രമണപദ്ധതി തകർത്ത് പോലീസ്. ആക്രമണപദ്ധതികള്‍ക്ക് പിന്നില്‍ ഐ എസ് ആണെന്ന് പോലീസ് സംശയിക്കുന്നു. ഗുജറാത്ത് നഗരങ്ങളായ അഹമ്മദാബാദിലും ഗാന്ധിനഗറിലും മുംബൈയിലെ നരിമാന്‍ ഹൗസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുമാണ് പോലീസ് ഭീകരാക്രമണപദ്ധതി തകർത്തത്. കഴിഞ്ഞ മാസമാദ്യം ദേശീയ തലസ്‌ഥാനത്തെ ഒളിത്താവളത്തില്‍നിന്നു ദില്ലി പോലീസ് അറസ്‌റ്റ് ചെയ്‌ത ഷാനവാസ് എന്ന ഷാഫി ഉസാമയുടെ കുറ്റസമ്മത മൊഴിയാണ് പോലീസിന്റെ വെളിപ്പെടുത്തലിന് പിന്നില്‍.
ഒരു പക്ഷേ ഭാരതത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളാകുമായിരുന്നു ഇവ. അലീഗഡ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് സൂചന. പുനെയെ ഐ എസ് തങ്ങളുടെ പദ്ധതികളുടെ കേന്ദ്രബിന്ദുവാക്കിയെന്നും ചില വൃത്തങ്ങള്‍ വ്യക്‌തമാക്കി.
ഐ എസ് പുനെ മൊഡ്യൂള്‍ കേസിലെ അന്വേഷണത്തിനിടെയാണ് ഷാനവാസ് അറസ്‌റ്റിലായത്. രണ്ട് കൂട്ടാളികള്‍ അറസ്‌റ്റിലായതിനു പിന്നാലെ ഷാനവാസ് ജൂലൈയില്‍ ദില്ലിയിലേക്കു കടന്നു. അവിടെ ഒളിവില്‍ കഴിയുമ്പോഴായിരുന്നു അറസ്‌റ്റ്. ഭാര്യ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ഹിന്ദുവായിരുന്നെന്നു ഷാനവാസ് പറഞ്ഞു. അലിഗഡ് സര്‍വകലാശാലയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അവിടെവച്ച് തന്നെയാണ് തങ്ങള്‍ ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടതെന്നും ഷാനവാസ് സമ്മതിച്ചതായി അധികൃതര്‍ പറയുന്നു.
പണമുണ്ടാക്കാനുള്ള മാര്‍ഗം തേടിയാണു ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയായ ഷാനവാസ് അധോലോകത്തിന്റെ ഭാഗമായത്. പിന്നീട് ഭീകരരുമായി ബന്ധമുണ്ടാക്കി. അല്‍ ക്വയ്‌ദ നേതാവായിരുന്ന അന്‍ബര്‍ അല്‍- അവലകിയാണു പരീശീലനം നല്‍കിയത്. 2011 ല്‍ യെമനില്‍ യു.എസ്. നടത്തിയ ആക്രമണത്തില്‍ അവലക്കി കൊല്ലപ്പെട്ടു.
ഷാനവാസ് പിന്നീട് ഹിസ്‌ബുള്‍ ഉത് തഹീറിന്റെ ഭാഗമായി. കഴിഞ്ഞ ഓഗസ്‌റ്റിലാണു ഹിസ്‌ബുള്‍ ഉത് തഹീറിനെതിരേയുള്ള നീക്കം എന്‍.ഐ.എ. തുടങ്ങിയത്. മദ്ധ്യപ്രദേശ്, ബിഹാര്‍, തെലങ്കാന എന്നിവിടങ്ങളില്‍ നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് 16 പേരാണ് അറസ്‌റ്റിലായത്. ബംഗ്ലാദേശ്, ചൈന, ഇന്തോനീഷ്യ, ജര്‍മനി എന്നിവിടങ്ങളില്‍ ഈ ഭീകരസംഘടനയ്‌ക്ക് അണികളുണ്ടെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു.