തിരുവനന്തപുരം: രാത്രികാലത്ത് ഹൈവേയില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജ്യോതിഷ്കുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവരുടെ ജീപ്പില്‍ നിന്നും പണം വിജിലന്‍സ് പിടികൂടുകയും ചെയ്തിരുന്നു.
രണ്ടാഴ്‌ച മുന്നേ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ രണ്ട് ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് കണക്കില്‍ പെടാത്ത 13960 രൂപ പിടികൂടിയത്. ഇവര്‍ രാത്രികാല പട്രോളിംഗ് നടത്തുമ്പോള്‍, അനധികൃതമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് സാധനങ്ങള്‍ കടത്തുന്ന വാഹനങ്ങളില്‍ നിന്നും മറ്റും പണപ്പിരിവ് നടത്തുന്നു എന്ന വിവരത്തെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയായിരുന്നു. കൂടാതെ ഇവര്‍ക്കെതിരെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഇവര്‍ക്കെതിരെ റൂറല്‍ എസ്പിക്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ടും കൈമാറി. ഇതേത്തുടര്‍ന്നാണ് നടപടി.