കണ്ണൂർ: ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട കേസിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്.പ്രതി മനോരോഗിതന്നെയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.ഏതാനും സാക്ഷിമൊഴികൾകൂടി രേഖപ്പെടുത്തലാണ് ഇനി ശേഷിക്കുന്നത്. രാസപരിശോധന ഫലങ്ങൾകൂടി ലഭിക്കുന്നതോടെ കേസന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയാറാക്കുന്ന നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കേസിലെ പ്രതി കൊൽക്കത്ത സ്വദേശി പ്രസോൺ ജിത്ത് സിക്ദറിനെ (40) ഇനി കസ്റ്റഡിയിൽ വാങ്ങില്ല.
കേസിൽ ദുരൂഹതയൊന്നുമില്ലെന്നും പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നും പ്രതി മനോരോഗി തന്നെയാണെന്നും ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച ഇയാൾ ഒന്നരവർഷം മുമ്പാണ് നാടുവിട്ടതെന്നുമുള്ള വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി.മാനസിക പ്രശ്നത്തിന് നാട്ടിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ഹോട്ടലിലും മറ്റും കൂലിപ്പണി ചെയ്ത ഇയാൾ പിന്നീട് ഭിക്ഷാടനത്തിന് ഇറങ്ങുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ഭിക്ഷാടനം വഴിയുള്ള പണം കുറഞ്ഞതിലെ മാനസിക പ്രശ്നമാണ് തീവെപ്പിലേക്ക് നയിച്ചത്. തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് തീയിട്ടുവെന്ന കാര്യത്തിൽ മാത്രമാണ് വ്യക്തത ലഭിക്കാനുള്ളത്.രാസപരിശോധന ഫലം വരുന്നതോടെ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

