ചണ്ഡീഗഡ് : ഖലിസ്ഥാൻ വിഘടനവാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ സിങ്ങിനും സഹായി പപല്‍പ്രീത് സിങ്ങിനും ഒളിത്താവളമൊരുക്കിയ പട്യാല സ്വദേശിനിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. ബല്‍ബീര്‍ കൗര്‍ എന്ന സ്ത്രീയുടെ പട്യാലയിലെ ഹര്‍ഗോബിന്ദ് നഗറിലുള്ള വസതിയില്‍ മാര്‍ച്ച് 19 ന് ഏകദേശം ആറ് മണിക്കൂര്‍ നേരം അമൃത് പാല്‍ സിങ്ങും സഹായിയും പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന് ശേഷമാണ് ഇരുവരും ഹരിയാണയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിലേക്ക് പോയത്. ഷഹബാദില്‍ അമൃത്പാലിനും പപല്‍പ്രീതിനും അഭയം നല്‍കിയ ബല്‍ജിത്ത് കൗര്‍ എന്ന സ്ത്രീ നേരത്തെ അറസ്റ്റിലായിരുന്നു. ഇത് കൂടാതെ തേജീന്ദര്‍ സിങ് ഗില്‍ എന്ന എന്നൊരാളും ഐപിസി 212 -ാം വകുപ്പനുസരിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കയ്യിൽ നിന്ന് നിന്ന് ഫോണ്‍, ഖലിസ്ഥാൻ പതാക, ചിഹ്നം, കറന്‍സി എന്നിവ കണ്ടെടുത്തു.
പഞ്ചാബില്‍ നിന്ന് അമൃത് പാല്‍ കടന്നതായി സ്ഥിരീകരിച്ചതോടെ പോലീസ് അയല്‍സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അമൃത്പാല്‍ സിങ്ങുമായി ബന്ധമുള്ള നൂറോളം പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.