തിരുവനന്തപുരം: ;ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ആര്‍എസ്‌എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജന്‍ എം എല്‍ എ വിവാദ ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു.’ ഗാന്ധിജിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും വകവരുത്തിയതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്’ എന്ന
എംഎല്‍എയുടെ പോസ്റ്റാണ് വിവാദമായത്.
രാഷ്ട്രപിതാവിന്റെ 75ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പി.പി.ചിത്തരഞ്ജന്‍ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആര്‍എസ്‌എസിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പോസ്റ്റിലെ പരാമര്‍ശങ്ങള്‍ക്കെതിരെ, ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കില്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജന്‍ തെളിവ് നല്‍കണമെന്ന് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. തുടർന്ന് കേസ് കൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വിവാദ ഭാഗങ്ങള്‍ എംഎല്‍എ തന്റെ പോസ്റ്റില്‍ എഡിറ്റ് ചെയ്യുകയായിരുന്നു.
‘ഗാന്ധിജിയെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിതാഭസ്മം അയാളുടെ ആഗ്രഹപ്രകാരം ഇന്നും നാഗ്പൂരിലെ ആര്‍എസ്‌എസ് കേന്ദ്രത്തില്‍, വിളക്ക് കൊളുത്തി അവര്‍ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി’ അഖണ്ഡ ഭാരതം’ സൃഷ്ടിക്കുമ്ബോള്‍, അന്ന് ഗംഗാ നദിയില്‍ ഒഴുക്കാന്‍ അവരത് കാത്തുവച്ചിരിക്കുന്നു’ ഈ ഭാഗമാണ് പോസ്റ്റില്‍ നിന്ന് ചിത്തരഞ്ജന്‍ നീക്കം ചെയ്തത്.