ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് 76 -ാം പിറന്നാള്‍. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാണ് കോവിന്ദ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയെ നേരിട്ട് കണ്ട് ആശംസകൾ നേർന്നു. സമൂഹത്തിൽ അശരണരായവർക്കിടയിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനം സമാനതകളില്ലാത്ത താണെന്ന് സന്ദേശത്തിലൂടെ പ്രധാനമന്ത്രി ആശംസിച്ചു. ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ബദ്ധശ്രദ്ധനായ വ്യക്തിയെന്നാണ് പ്രധാനമന്ത്രി രാംനാഥ് കോവിന്ദിനെ വിശേഷിപ്പിച്ചത്.
‘രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് 76-ാം പിറന്നാൾ ആശംസകൾ. തന്റെ സ്വതസിദ്ധമായ വിനയും സ്‌നേഹ നിർഭരമായ പെരുമാറ്റവും കൊണ്ട് അദ്ദേഹം ഓരോ ഭാരതീയന്റേയും ഹൃദയത്തിൽ ഇടം നേടിക്കഴിഞ്ഞു. രാജ്യത്തെ ദരിദ്രരുടേയും അശരണരുടേയും ഉന്നമന ത്തിനായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ സമാനതകളില്ലാത്തതാണ്. ദീർഘകാലം ആയുരാരോഗ്യത്തോടെ തന്റെ കർമ്മമേഖലയിൽ തുടരാൻ അദ്ദേഹത്തിനാകട്ടെ’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഉത്തർപ്രദേശിലെ കാൺപൂരിനടുത്തുള്ള ഗ്രാമത്തിൽ 1945 ഒക്ടോബർ ഒന്നിനാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. സൗമ്യശാലിയായ വ്യക്തി എന്നതാണ് രാംനാഥ് കോവിന്ദിനെക്കുറിച്ച് പൊതുവെയുള്ള വിലയിരുത്തലുകള്‍. കുടുംബാംഗങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിനെ കോവിന്ദ് എതിര്‍ത്തിരുന്നു. ബിജെപിയോടും ആർഎസ്എസുമായും അടുപ്പമുള്ള വ്യക്തിയായ രാംനാഥ് കോവിന്ദ് 1991ലാണ് ബിജെപിയിൽ അംഗമാകുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നു 1994ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോവിന്ദ് എന്ന ദലിത് നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായത്.