കൊച്ചി: സംസ്‌ഥാനത്ത് പച്ചക്കറി ( vegetable) വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് പച്ചക്കറിയ്ക്ക് വിലകയറിയത്. സമീപസംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്തതാണ് വിലകയറാൻ കാരണമെന്നാണ് പറയുന്നത്. പച്ചക്കറി വിലയിൽ ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്നത് തക്കാളിയാണ്. 80 രൂപയായിരുന്ന ഒരു കിലോ തക്കാളിയുടെ വില 110ആയാണ് വർദ്ധിച്ചിരിക്കുന്നത്.
തൊട്ടാല്‍ പൊള്ളുന്ന രീതിയിലാണ് പച്ചക്കറികളുടെ വില ഉയരുന്നത്. ദീപാവലിക്ക് ശേഷം 15 ഇനങ്ങള്‍ക്ക് 30 ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് 80 രൂപക്ക് കിട്ടിയിരുന്ന മുരിങ്ങക്കക്ക് ഇപ്പോള്‍ നൂറ് രൂപ നല്‍കണം. കിലോക്ക് 44 രൂപ വിലയുണ്ടായിരുന്ന സവാള 52 രൂപയിൽ എത്തി. 69 രൂപയുണ്ടായിരുന്ന ബീന്‍സിന് വില 80 ആയി.
സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വെട്ടുമലക്കറിയെയാണ്. നേരത്തെ അമ്പതും നൂറിനുമൊക്കെ അളവനുസരിച്ച് വെട്ടുമലക്കറി വാങ്ങാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ വെട്ടുമലക്കറി പല പച്ചക്കറിക്കടകളിലും നൽകുന്നില്ല. കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.