നാഗര്‍കോവില്‍: ആൾ താമസമില്ലാത്ത വീട്ടുവളപ്പിൽ രണ്ട് പേരെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ മുനിസിപ്പൽ കോർപ്പറേഷന് സമീപമുള്ള വീട്ടിലാണ് സംഭവം. വടശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും ഷോക്കേറ്റാണ് (Shock) മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
പാറക്കാമട സ്വദേശി ടോണ്‍ ബോസ്കോ (19), കരിങ്കല്‍ തൊലയാവട്ടം സ്വദേശി ജോണ്‍ ക്രിസ്റ്റഫര്‍ (33) എന്നിവരാണ് മരിച്ചത്. ഇവർ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള കേസ്സുകളിലെ പ്രതികളാണെന്നും തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച രണ്ട് പേരും ബൈക്കിൽ എത്തി പാഴടഞ്ഞ വീട്ടിന്‍റെ മതിൽ ചാടുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. സമീപത്തെ വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പി പൊട്ടിയ നിലയിലായിരുന്നു. ഒരാളുടെ കാലിൽ ഷോക്കേറ്റതിന്‍റെ അടയാളമുണ്ട്. അടച്ചിട്ടിരുന്ന വീട്ടിൽ കയറി ഇലക്ട്രിക്ക് വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലായിരിക്കാം ഷോക്കേറ്റത് എന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.