പാർലമെന്ററി പാർട്ടി യോഗത്തിന് എത്തിയ ബിജെപി എംപിമാർക്ക് വ്യത്യസ്തമായ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പേരിൽ വിശേഷണങ്ങൾ ചേർക്കുന്നത് താനും ജനങ്ങളും തമ്മിൽ അകലം സൃഷ്ടിക്കുമെന്നും താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നും അതിനാൽ തന്നെ മോദിജി അല്ലെങ്കിൽ ആദരണീയ മോദിജി എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോട് നിർദ്ദേശിച്ചു. ഇക്കാര്യം ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്നെ രാജ്യത്തെ സാധാരണ ജനങ്ങളിൽ ഒരാളായി കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം പാർലമെന്ററി പാർട്ടി യോഗത്തിനെത്തിയ നരേന്ദ്രമോദിക്ക് ഗംഭീര വരവേൽപ്പാണ് എം.പിമാർ നൽകിയത്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പീയൂഷ് ഗോയൽ. പ്രഹ്ളാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ മോദിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പാലർമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെയും രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷമാണ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. കൂട്ടായ പ്രവർത്തനമാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.