Monday, May 13, 2024
spot_img

രാജ്യം അഭിമാനിക്കുന്നു നിന്നെയോർത്ത് ! പ്രഗ്നാനന്ദയെയും കുടുംബത്തെയും നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ചെസ് ലോകകപ്പിലെ വെള്ളി മെഡൽ ജേതാവ് ഇന്ത്യയുടെ അത്ഭുത ബാലൻ ആർ പ്രഗ്നാനന്ദയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. മാതാപിതാക്കൾക്കൊപ്പമാണ് പ്രഗ്നാനന്ദ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. തന്റെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി സമയം ചിലവഴിക്കുന്നതിന്റെയും വെള്ളിമെഡൽ പരിശോധിക്കുന്നതിന്റെയും ചിത്രങ്ങൾ താരം സമൂഹ മാദ്ധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാനായത് ബഹുമതിയായി കണക്കാക്കുന്നതായും അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾക്ക് നന്ദി പറയുന്നതായും പ്രഗ്നാനന്ദ കുറിച്ചു. ചിത്രങ്ങൾ പ്രധാനമന്ത്രിയും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ യുവതലമുറയ്ക്ക് ഏത് മേഖലയും കീഴടക്കാനാകും എന്നതിന്റെ ഉദാഹരണമാണെന്നാണ് പ്രഗ്നാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.

ആവേശ പോരാട്ടത്തില്‍ ടൈ ബ്രേക്കറിലാണ് നോർവീജിയൻ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനോട് പ്രഗ്നാനന്ദ തോൽവി സമ്മതിച്ചത്. (1.5 – 0.5) കാള്‍സൻ കടൈ ബ്രേക്കറില്‍ അടിതെറ്റിയെങ്കിലും ഫൈനലിലെ ആദ്യ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ടൈ ബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാള്‍സന്‍, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്.

വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ. സെമിയില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ഇതിനൊപ്പം ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ കളിക്കാനും പ്രഗ്നാനന്ദ യോഗ്യതനേടി. കാന്‍ഡിഡേറ്റ് ചെസിന് യോഗ്യതനേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ്. ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലായതോടയാണ് ജേതാവിനെ നിര്‍ണയിക്കാനുള്ള പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. രണ്ടാം ഗെയിം 30 നീക്കങ്ങള്‍ക്ക് ശേഷവും സമനിലയിലായി.

ലോകറാങ്കിങ്ങില്‍ 29-ാം സ്ഥാനത്തുള്ള പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള അമേരിക്കയുടെ ഹികാരു നകാമുറയെ തോല്‍പ്പിച്ചാണ് മുന്നേറിയത്. അഞ്ചാം റൗണ്ടില്‍ ഹങ്കറിയുടെ ഫെറങ്ക് ബെര്‍കെസ് ഇന്ത്യന്‍ താരത്തിനുമുന്നില്‍ വീണു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറ്റതോഴനും സഹതാരവുമായ അര്‍ജുന്‍ എരിഗെയ്സിയെ ഏഴ് ടൈബ്രേക്കുകളിലേക്കു നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്.

Related Articles

Latest Articles