ജയ്പൂർ: ഡയറക്ടർ ജനറൽമാരുടെയും ഇൻസ്‌പെക്ടർ ജനറൽമാരുടെയും 58-ാമത് അഖിലേന്ത്യാ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജസ്ഥാനിലെ ജയ്പൂരിൽ ജനുവരി 5 മുതൽ 7 വരെയാണ് സമ്മേളനം. ഭീകരവാദം, കലാപം തടയൽ, സൈബർ സുരക്ഷ, അതിർത്തി ശക്തിപ്പെടുത്തൽ, സൈബർ കുറ്റകൃത്യങ്ങൾ, ഡാറ്റാ ഗവേണൻസ്, തീവ്രവാദ വിരുദ്ധ വെല്ലുവിളികൾ, ജയിൽ പരിഷ്‌കരണങ്ങൾ, കമ്യൂണിസ്റ്റ് തീവ്രവാദം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങി പോലീസിനെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
ത്രിദിന പരിപാടിയിൽ വ്യത്യസ്ത വിഷയങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ നിന്നുള്ള പോലീസും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിപുലമായ ചർച്ചകളും പരിപടിയിൽ ഉണ്ടാകും. രാജസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ജയ്പൂരിൽ നടക്കുന്ന ആദ്യ ദേശീയ സമ്മേളനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡി.ജി.പിമാർ, ഐ.ജിപിമാർ , കേന്ദ്ര പോലീസ് സംഘടനകളുടെയും കേന്ദ്ര സായുധ പോലീസ് സേനകളുടെയും തലവൻമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡി.ജി.പിമാരും കേന്ദ്ര സായുധ പോലീസ് സേനകളുടെയും കേന്ദ്ര പോലീസ് ഓർഗനൈസേഷനുകളുടെയും തലവൻമാരുൾപ്പെടെ നൂറോളം ക്ഷണിതാക്കളും സമ്മേളനത്തിൻ്റെ ഭാഗമാകും.