ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഝാർഖണ്ഡിൽ എത്തും. 16,800 കോടിയുടെ വിവിധ വികസന പദ്ധതികൾ അദ്ദേഹം ഇന്ന് നാടിന് സമർപ്പിക്കും. ദിയോഗഡ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം, റോഡ് വികസനത്തിനായുള്ള തറക്കല്ലിടൽ ഉൾപ്പെടെയുള്ള ചടങ്ങുകളാണ് അദ്ദേഹം നാടിനായി നിർവ്വഹിക്കുക. കൂടാതെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തും.
സംസ്ഥാനത്ത് ഇന്നലെ ജനങ്ങൾ ലക്ഷ ദീപങ്ങൾ തെളിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. കൂടാതെ സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും റോഡ് ഷോകളും നടന്നിരുന്നു. മോദിയുടെ പോസ്റ്ററുകളും ബാനറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 16,800 കോടിയുടെ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും. 400 കോടി ചിലവിൽ നിർമ്മിച്ച ദിയോഗഡ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. പ്രതിവർഷം അഞ്ച് ലക്ഷം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ഝാർഖണ്ഡിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമാകും ഇത്.
ദിയോഗഡ് എയിംസിൽ ഓപ്പറേഷൻ തിയേറ്ററും ഇൻ പേഷ്യന്റ് ഡിപ്പാർട്മെന്റും അദ്ദേഹം ഇന്ന് ജനങ്ങൾക്കായി സമർപ്പിക്കും. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുറന്നുകൊടുക്കുന്നതിലൂടെ ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
2000 ത്തോളം തീർത്ഥാടകർക്ക് പ്രാർത്ഥന നടത്താൻ സാധിക്കുന്ന രണ്ട് തീർത്ഥാടന ഹാളുകളുടെ വികസനം, ജൽസർ തടാകം നവീകരിക്കൽ, ശിവഗംഗ കുളത്തിന്റെ വികസനം അങ്ങനെ തുടങ്ങി വിവിധ വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും.