കൊച്ചി: സ്വപ്‍ന സുരേഷിന് ജോലി നൽകിയെന്ന് കാരണത്താൽ എച്ച്ആർഡിഎസിനെ തകർക്കാനുളള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സെക്രട്ടറി അജി കൃഷ്ണൻ. അതിന്റെ ഭാഗമായാണ് തന്റെ അറസ്റ്റും ഉണ്ടായത്. കള്ളക്കേസിൽ കുടുക്കിയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇതെന്നും അജി കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വനവാസി ഭൂമി കൈയ്യേറിയെന്ന ആരോപണത്തിന്മേലാണ് അജി കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു വർഷം മുന്നേയുള്ള ഷോളയൂർ സ്വദേശിയാണ് പരാതി നൽകിയത്. വനവാസികൾക്ക് അവകാശപ്പെട്ട ഭൂമി വ്യാജരേഖകൾ ചമച്ച് കൈവശപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ പരാതിക്കാരൻ എത്തിയത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ വാഹനത്തിലായിരുന്നു എന്നാണ് അജികൃഷ്ണൻ വ്യക്തമാക്കിയിരിക്കുന്നത്.
സ്വപ്ന സുരേഷിന് ജോലി നൽകിയതിന് പിന്നാലെ പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ മുന്നിലും എച്ച്ആർഡിഎസിനെതിരെ ചിലർ പരാതി നൽകിയിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് നടക്കുന്നത് എന്നും അജി കൃഷ്ണൻ ആരോപിച്ചു. കേസിൽ അജി കൃഷ്ണനെ അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് സ്മിത ജോർജ് റിമാൻഡ് ചെയ്തു.