ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗേറ്റ് ഫ്ലൈഓവറിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ പോലീസ് ഉദ്യോഗസ്ഥരെത്തി ഇത് മായ്ച്ച് കളയുകയായിരുന്നു. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ഇതിന്റെ ഭാഗമായി പരിശോധിക്കും.
ഈ മാസം ആദ്യവും സമാന രീതിയിൽ ഖാലിസ്ഥാൻ ഭീകരരെ പിന്തുണച്ച് കൊണ്ടുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3500 ഡോളറോളം പ്രതിഫലമായി കൈപ്പറ്റിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ആണ് ഇവർക്ക് പണം നൽകിയത്. ചുവരെഴുത്തിന് 7000 ഡോളറാണ് പ്രതിഫലമായി പറഞ്ഞത്. സമൂഹമാദ്ധ്യമം വഴിയാണ് ഭീകരർ ഇവരുമായി ബന്ധപ്പെട്ടത്. ദില്ലിയിലുള്ള അഞ്ച് മെട്രോ സ്‌റ്റേഷനുകളിലാണ് അന്ന് ചുവരെഴുത്തുകൾ കണ്ടെത്തിയത്.