കൊച്ചി: അയ്‌യപ്പ വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ശബരിമല കര്‍മസമിതി. ഫെബ്രുവരി എട്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് ശബരിമല കർമ സമിതിയുടെ തീരുമാനം. പ്രതിഷേധ ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി എട്ടിന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ എസ്.ജെ. ആര്‍. കുമാര്‍ അറിയിച്ചു. വിശ്വാസികള്‍ക്കൊപ്പമെന്ന് ആണയിട്ടു പറഞ്ഞവരാണ് അയ്‌യപ്പഭക്തരെ വഞ്ചിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. സുപ്രീംകോടതിയില്‍ മുന്ബെടുത്ത നിലപാടിനെ അട്ടിമറിച്ചാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചത്. ദേവസ്വം ബോര്‍ഡിന്റെ വികൃത മുഖമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതെന്നും ശബരിമല കർമ സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന നിലപാടാണ് ബോര്‍ഡ് കൈക്കൊള്ളുന്നത്. ബോര്‍ഡ് വിശ്വാസികളുടെ കാണിക്കപ്പണം ദുരുപയോഗിച്ച് ക്ഷേത്രവിശ്വാസത്തെ തകര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് തുനിഞ്ഞിരിക്കുന്നത്. ഇതിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വരും എന്നും അദ്ദേഹം പറഞ്ഞു.