ബിജെപി കൊടിമരത്തിന് മുന്നിൽ സിപിഎം പ്രവർത്തകർ ഫ്ളക്സ് ബോർഡ് വച്ചുണ്ടാക്കിയ പ്രകോപനത്തെത്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ കൊണ്ട് ചെന്നെത്തിച്ചത് ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷത്തിൽ. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ബിജെപി കൊടിമരത്തിന് മുന്നിൽ സർക്കാരിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് സിപിഎം പ്രവർത്തകർ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
കഴിഞ്ഞ രണ്ട് ദിവസമായി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയായിരുന്നു. കൊടിമരത്തിന് മുന്നിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡ് നീക്കം ചെയ്യണമെന്ന് ബിജെപി പ്രവർത്തകർ പോലീസിനോട് പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം നഗരസഭ ഈ ഫ്ളക്സ് ബോർഡും ബിജെപിയുടെ ചില കൊടി തോരണങ്ങളും നീക്കം ചെയ്തു. എന്നാൽ ഇതേ ഫ്ളക്സ് ബോർഡ് ഇന്ന് അതെ സ്ഥലത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട ബിജെപി പ്രവർത്തകർ ഈ ഫ്ളക്സ് ബോർഡ് വലിച്ച് കീറുകയും തുടർന്ന് സംഘർഷമുണ്ടാകുകയുമായിരുന്നു.
സ്ഥലത്തെത്തിയ പോലീസും ബിജെപി പ്രവർത്തകരുമായും സംഘർഷമുണ്ടായി. സംഭവത്തിൽ ഏതാനും ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് ഫോർട്ട് പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു