തിരുവനന്തപുരം: കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് ഒടുവിൽ സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം സിപിഎം സെക്രട്ടറി എ.വിജയരാഘവന് പ്രശാന്തിനെ ഷാളണിയിച്ച് സ്വീകരിച്ചു.
പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പെരുമാറുന്നത്. കോണ്‍ഗ്രസിനെ ബാധിച്ച സംഘടനാ രോഗങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് പ്രശാന്ത് പറഞ്ഞു. സ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കൈയിലാണ് പാർട്ടി. അതിന് നേതൃത്വം നല്കുന്നവരെയാണ് പുതിയ ഡിസിസി പ്രസിഡന്റുമാരായി നിയമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് അച്ചടക്ക നടപടിയായി ആയിരുന്നു പി.എസ്. പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona