ദില്ലി: പഞ്ചാബില്‍ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ കൈവിട്ട് നേതൃത്വം. പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കും. 65 ഓളം എംഎൽഎമാർ ഒപ്പിട്ട ക്ഷണപ്പത്രം മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് സിദ്ദു അയച്ചതായാണ് വിവരം. ചടങ്ങിനായി പഞ്ചാബിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള പരസ്യ പോരിന് പരിഹാര ഫോര്‍മുലയായായിരുന്നു ഹൈക്കമാന്‍ഡിന്‍റെ നടപടി. എന്നാല്‍ നിയമനത്തിന് പിന്നാലെയും മുഖ്യമന്ത്രിയെ കാണാൻ സിദ്ദു സമയം ആവശ്യപ്പെട്ടിട്ടില്ലെന്ന് അമരീന്ദർ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ താൻ അമരീന്ദര്‍ പഞ്ചാബ് സര്‍ക്കാരിനെ കൈകാര്യം ചെയ്ത രീതിയെയാണ് വിമര്‍ശിച്ചത്. അല്ലാതെ വ്യക്തിപരമായിട്ടല്ല എന്നാണ് സിദ്ദുവിന്റെ നിലപാട്. ബാദല്‍ കുടുംബത്തിനെതിരെ അമരീന്ദര്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിച്ച വിമര്‍ശനമാണ്. സിദ്ദുവിന്റെ ക്യാമ്പിനോടും അമരീന്ദറിന്റെ ടീമിനോടും പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനായി മത്സരിക്കാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ സീറ്റ് നേടുന്നവര്‍ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനമെന്നാണ് സൂചന.
അതേസമയം നവജ്യോത് സിദ്ദു സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ നിരവധി നേതാക്കള്‍ കളം മാറ്റി ചവിട്ടുകയാണ്. ക്യാപ്റ്റനൊപ്പം നിന്ന പലരും സിദ്ദുവിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അമ്യത്സറില്‍ ഇന്നലെ നടന്ന യോഗത്തില്‍ സിദ്ദുവിനൊപ്പം 62 എംഎല്‍എമാരാണ് എത്തിയത്. 77 എംഎല്‍എമാരെയും സിദ്ദു ക്ഷണിച്ചിരുന്നു. പതിനഞ്ച് എംഎല്‍എമാരോളം സിദ്ദുവിനെ കാണാനെത്തിയില്ല. എന്നാല്‍ ബഹുഭൂരിപക്ഷം എംഎല്‍എമാരും വന്നതോടെ സിദ്ദു രാഷ്ട്രീയ വിജയം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ഇത്രയും കാലം അതിശക്തനായി നിന്നെങ്കിലും എംഎല്‍എമാരുടെ പിന്തുണ ഒറ്റയടിക്ക് നഷ്ടമായിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona